April 28, 2024

Login to your account

Username *
Password *
Remember Me

ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരുമെന്നു മുഖ്യമന്ത്രി; ആദ്യ ഘട്ടത്തിൽ 10 കേന്ദ്രങ്ങളിൽ മുഖാമുഖ പരിപാടി

കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സർക്കാരിനൊപ്പം ഉണ്ട് എന്ന ജനങ്ങളുടെ പ്രഖ്യാപനമായി നവകേരള സദസ് മാറിയെന്നും ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ വ്യത്യസ്ത മേഖലകളെ പ്രതിനിധാനം ചെയ്യുന്നവരെ പ്രത്യേകമായി വിളിച്ച് ചേർക്കും. ആദ്യഘട്ടമെന്ന നിലയിൽ പത്തു കേന്ദ്രങ്ങളിൽ വ്യത്യസ്ത മേഖലയിലുള്ളവരെ ഉൾപ്പെടുത്തി മുഖാമുഖ പരിപാടി നടത്തുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.


വിദ്യാർഥികൾ, യുവജനങ്ങൾ, മഹിളകൾ, ഭിന്നശേഷിക്കാർ, ആദിവാസികൾ, ദളിത് വിഭാഗങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ, പെൻഷൻകാർ / വയോജനങ്ങൾ, തൊഴിൽ മേഖലയിലുള്ളവർ, കാർഷിക മേഖലയിലുള്ളവർ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരുമായുള്ള മുഖാമുഖം പരിപാടിയാണ് ഇങ്ങനെ നടക്കുക. ഫെബ്രുവരി 18 മുതൽ മാർച്ച് 3 വരെ വിവിധ ജില്ലകളിലായി നടക്കുന്ന മുഖാമുഖം പരിപാടികളിൽ ഓരോ മേഖലയിലും അനിവാര്യമായ നവകേരള കാഴ്ചപ്പാടുകൾ വിശദമായി അവതരിപ്പിക്കുകയും ചർച്ച ചെയ്യുകയും ചെയ്യും.


വിദ്യാർത്ഥികളുമായുള്ള മുഖാമുഖത്തിൽ എല്ലാ സർവകലാശാലകളിൽ നിന്നും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ കോളേജുകളിൽ നിന്നും ഉള്ള വിദ്യാർഥി പ്രതിനിധികൾ ഭാഗമാകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ വലിയ മുന്നേറ്റം കൈവരിച്ച കാലമാണിത്. എങ്കിലും നിരവധി മാറ്റങ്ങൾ വിദ്യാർത്ഥികൾക്കും നിർദ്ദേശിക്കാനുണ്ടാകും. ജ്ഞാനമേഖലയിൽ ലോകത്തുണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസൃതമായി നടപ്പാക്കേണ്ട പരിഷ്‌കാരങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ചയുടെ ഭാഗമാകും. അക്കാദമിക് രംഗത്തും പ്രൊഫഷണൽ രംഗത്തും കല, സാംസ്‌കാരിക, സിനിമാ രംഗത്തും പ്രവർത്തിക്കുന്ന യുവജനങ്ങൾ മുഖാമുഖത്തിനായി എത്തിച്ചേരും. യുവജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും ആവശ്യങ്ങളും ചർച്ചകൾക്ക് വിഷയമാകും. യുവജനക്ഷേമേത്തിലും തൊഴിൽ മേഖലയിലും കേരളം കൈവരിച്ച നേട്ടങ്ങളെ കൂടുതൽ മികവിലേയ്ക്കുയർത്താൻ വേണ്ട ആശയങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും ഉള്ള അവസരം ഒരുങ്ങും.


വനിതകളുമായുള്ള മുഖാമുഖം പരിപാടിയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകളിലെ വനിതാ പ്രസിഡൻറുമാർ, കുടുംബശ്രീ, ആശാപ്രവർത്തകർ, അങ്കണവാടി, സാന്ത്വനപരിചരണം, വനിതാ കർഷകർ, വനിതാ അഭിഭാഷകർ, ഐടി, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തുടങ്ങി വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുക്കും. വനിതാക്ഷേമവും സുരക്ഷയും സംസ്ഥാന സർക്കാരിൻറെ ഏറ്റവും പ്രധാന പരിഗണനകളിൽ ഒന്നാണ്. ആ മേഖലകളിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ നമുക്ക് സാധിച്ചിട്ടുമുണ്ട്. അവയെ കൂടുതൽ മികവിലേയ്ക്കുയർത്താനുള്ള ആശയങ്ങൾ ഈ മുഖാമുഖ വേദിയിൽ പങ്കുവയ്ക്കപ്പെടും.


ആദിവാസി ദളിത് വിഭാഗങ്ങൾ, ഭിന്നശേഷി, വയോജന പ്രതിനിധികൾ എന്നിവരുമായുള്ള മുഖാമുഖ പരിപാടിയിലും മികച്ച പങ്കാളിത്തം ഉറപ്പു വരുത്തും. അതാത് മേഖലകളിലുണ്ടാകേണ്ട മാറ്റങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഈ മുഖാമുഖങ്ങളിൽ അവസരമൊരുങ്ങും. സാംസ്‌കാരിക പ്രവർത്തകരുമായുള്ള മുഖാമുഖത്തിൽ സംഗീത, നാടക, ലളിതകല, സാഹിത്യ, കലാമണ്ഡലം, സിനിമ, നാടൻകല എന്നീ മേഖലകളിൽ നിന്നുള്ള സാംസ്‌കാരിക പ്രവർത്തകർ പങ്കെടുക്കും. കേരളത്തിൻറെ മതമൈത്രിയ്ക്കും സാഹോദര്യത്തിനും ശാസ്ത്രബോധത്തിനും മുതൽക്കൂട്ടാകുന്ന രീതിയിൽ സാംസ്‌കാരിക മേഖലയെ പരിപോഷിക്കാനുള്ള സാധ്യതകളും കലാകാരന്മാരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള ആശയങ്ങളുമെല്ലാം സംവാദത്തിന്റെ ഭാഗമാകും.


പ്രതിസന്ധി നേരിടുന്ന കാർഷികമേഖലയിൽ നിന്നുള്ള പ്രതിനിധികളുമായുള്ള മുഖാമുഖം പുനരുജ്ജീവന മാർഗങ്ങൾ ആരായും. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകരുടേയും കർഷകത്തൊഴിലാളികളുടേയും ക്ഷേമവും ചർച്ചയുടെ പ്രധാന വിഷയങ്ങൾ ആകും. തൊഴിൽ മേഖലയിൽ നിന്നുള്ള പ്രതിനിധികളുമായി ആധുനിക തൊഴിൽ മേഖലയിലേയ്ക്ക് കേരളത്തിലെ വിദ്യാസമ്പന്നരായ യുവത്വത്തെ കൈപ്പിടിച്ചുയർത്താൻ കഴിയുന്ന ആശയങ്ങൾ ചർച്ചയ്ക്ക് വിധേയമാക്കും. ജ്ഞാനസമ്പദ് വ്യവസ്ഥയായി കേരളത്തെ വളർത്തിയെടുക്കാനുള്ള കൂട്ടായ പരിശ്രമത്തിൻറെ ഭാഗമാണ് ഈ പരിപാടി. ലോകത്തെ തന്നെ മികച്ച തൊഴിൽ മേഖലകളിലേയ്ക്ക് കടന്നു ചെല്ലാനും അവയ്ക്ക് തത്തുല്യമായത് ഇവിടെ പടുത്തുയർത്താനുമാണ് നാം ശ്രമിക്കുന്നത്. അതിന് ഈ പരിപാടി ഊർജ്ജം പകരും. ഈ വിധം നാടിൻറെ വിവിധ മേഖലകളെ ആഴത്തിൽ സ്പർശിക്കുകയും പുതിയ വെളിച്ചം വീശുകയും ചെയ്യുന്ന പരിപാടിയായി ഈ മുഖാമുഖങ്ങൾ മാറുമെന്നാണ് പ്രതീക്ഷ. നവകേരള സദസ്സിനു നൽകിയ പിന്തുണയും പങ്കാളിത്തവും ഈ പരിപാടിയിലും ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫെബ്രുവരി 18ന് കോഴിക്കോട് (വിദ്യാർത്ഥിസംഗമം), 20ന് - തിരുവനന്തപുരം (യുവജനങ്ങൾ), 22ന് - എറണാകുളം (സ്ത്രീകൾ), 24 - കണ്ണൂർ (ആദിവാസികളും ദളിത് വിഭാഗങ്ങളും), 25 - തൃശൂർ (സാംസ്‌കാരികം), 26 - തിരുവനന്തപുരം (ഭിന്നശേഷിക്കാർ), 27 - തിരുവനന്തപുരം (പെൻഷൻകാർ, വയോജനങ്ങൾ), 29 - കൊല്ലം (തൊഴിൽമേഖല), മാർച്ച് 02 - ആലപ്പുഴ (കാർഷികമേഖല), 03 - (എറണാകുളം റസിഡൻസ് അസോസിയേഷനുകൾ) എന്നിങ്ങനെയാണു നിശ്ചയിച്ചിട്ടുള്ള പരിപാടികൾ.


ജനാധിപത്യത്തെ അർത്ഥവത്താക്കുന്ന അനുഭവമായിരുന്നു നവംബർ 18 ആരംഭിച്ച് ഡിസംബർ 23നു സമാപിച്ച നവകേരള സദസെന്നു സംഘാടകരുടെ പ്രതീക്ഷകളെപ്പോലും അപ്രസക്തമാക്കി വലിയ ജനാവലിയാണ് ഓരോ വേദിയിലും പങ്കാളികളായതെന്നു മുഖ്യമന്ത്രി പറഞ്ഞു. ആകെ 138 വേദികളിൽ ജനകീയ സമ്മേളനങ്ങൾ നടന്നു. മന്ത്രിസഭ ഒന്നടങ്കം സംസ്ഥാനത്താകെ സഞ്ചരിച്ചു ജനങ്ങളുമായി നേരിട്ട് സംവദിച്ചു. ഇത്രയേറെ ജനപങ്കാളിത്തമുള്ള മറ്റൊരു പരിപാടിയും സംസ്ഥാനത്തിൻറെ ചരിത്രത്തിൽ ചൂണ്ടിക്കാണിക്കാനില്ല.


കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കുമായി സർക്കാരിനൊപ്പം ഉണ്ട് എന്ന പ്രഖ്യാപനമായി നവകേരള സദസ്. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധികളും അവയെ അതിജീവിച്ച് സർക്കാർ നടപ്പാക്കുന്ന വികസന ക്ഷേമ പദ്ധതികളും ജനങ്ങളോട് വിശദീകരിക്കുക എന്നതാണ് ഉദ്ദേശിച്ച ഒരു കാര്യം. അതോടൊപ്പം ജനങ്ങളിൽ നിന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പുതിയ മാർഗം തുറക്കുക എന്നതാണ് ലക്ഷ്യം. താലൂക്ക് തല അദാലത്തുകളിൽ ആരംഭിച്ച്, മേഖലാ തല യോഗങ്ങളും തീരദേശ, വന സൗഹൃദ സദസുകളും അടക്കം വലിയൊരു പ്രക്രിയയുടെ തുടർച്ചയായാണ് മന്ത്രിസഭയുടെ സംസ്ഥാന പര്യടനം നടത്തിയത്.
നവകേരള സദസ്സിൽ 6,42,076 നിവേദനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചില പരാതികൾ ഒന്നിലധികം വകുപ്പുമായി ബന്ധപ്പെട്ടവയാണ്. ഇവ അതത് വകുപ്പുകൾക്ക് നടപടിക്കായി പ്രത്യേകം പ്രത്യേകം നൽകുമ്പോൾ നടപടിയെടുക്കേണ്ട വിഷയങ്ങളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് വരും. നിവേദനങ്ങൾ വകുപ്പുതലത്തിൽ തരംതിരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിവരികയാണ്. പൊതു സ്വഭാവമുള്ള പരാതികൾ തരംതിരിച്ച് അതിൽ പൊതു തീരുമാനം കൈക്കൊള്ളുന്നതാണ്. നിലവിലുള്ള ചട്ടങ്ങളിലോ ഉത്തരവുകളിലോ മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ അക്കാര്യവും പരിഗണിക്കും.


നവകേരള സദസിലെ പ്രഭാത യോഗങ്ങളിൽ സാമൂഹ്യരംഗത്തെ പ്രധാന വ്യക്തികൾ, കലാസാംസ്‌കാരിക രംഗത്തെ പ്രവർത്തകർ, സ്വാതന്ത്ര്യസമര സേനാനികൾ, നിയമജ്ഞർ, വിരമിച്ച ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, വർഗ ബഹുജന സംഘടനാ പ്രതിനിധികൾ, അറിയപ്പെടുന്ന മഹിളാ പ്രതിനിധികൾ, പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ളവർ, വിവിധ മേഖലകളിൽ തൊഴിലെടുക്കുന്നവർ എന്നിങ്ങനെ ഇരുന്നൂറോളം പേർ ഓരോ ദിവസവും പങ്കെടുത്തു. നേരിട്ട് സംസാരിക്കാൻ കഴിയാത്തവർക്ക് അഭിപ്രായങ്ങൾ എഴുതി നൽകാനുള്ള അവസരവും നൽകി. ഇവയാകെ പരിശോധിച്ച് സർക്കാർ നടപടി സ്വീകരിക്കുകയാണ്. ലഭിച്ച നിർദേശങ്ങൾ പ്രാവർത്തികമാക്കാനുള്ള വകുപ്പുതല അവലോകന യോഗങ്ങൾ നടത്തി. വ്യത്യസ്ത വകുപ്പുകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ പരിശോധിക്കാൻ ഉന്നതതല ഉദ്യോഗസ്ഥ യോഗങ്ങളാണ് വിളിച്ചത്. വന്ന നിർദേശങ്ങൾ പ്രത്യേകമായി പരിശോധിച്ചു. സാങ്കേതിക കാര്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് തുടർ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.