May 02, 2024

Login to your account

Username *
Password *
Remember Me

അടുത്ത അഞ്ചു വര്‍ഷത്തിനകം 63 ലക്ഷം ഐടി സ്‌പേസ്, 67000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

63 lakh IT space, 67000 jobs in next five years: CM Pinarayi Vijayan 63 lakh IT space, 67000 jobs in next five years: CM Pinarayi Vijayan
· സുസജ്ജമായി ജ്യോതിര്‍മയയും ഇന്ദീവരവും; വികസന മുന്നേറ്റം തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക്
കൊച്ചി: ഐ.ടി മേഖലയിലെ വികസനക്കുതിപ്പിന് ആക്കം കൂട്ടാന്‍ കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങളുമായി കൊച്ചി ഇന്‍ഫോപാര്‍ക്കും തൃശൂര്‍ ഇന്‍ഫോപാര്‍ക്കും. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2വിലെ ജ്യോതിര്‍മയ ബില്‍ഡിങ്ങിലെ ഒമ്പതാം നിലയും തൃശൂര്‍ ഇന്‍ഫോപാര്‍ക്കിലെ ഇന്ദീവരം ബില്‍ഡിങ്ങിലെ രണ്ടാം നിലയും പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി. വെള്ളിയാഴ്ച കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സൗകര്യങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം കൊഗ്നിസാന്റ് ടെക്‌നോളജി സൊല്യൂഷന്‍സിന്റെ ഒരു ലക്ഷം സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് ഒരുക്കിയ സൗകര്യങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഈ സര്‍ക്കാര്‍ വന്നതില്‍ പിന്നെ ഐ.ടി രംഗത്ത് സമാനതകളില്ലാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് അദ്ദേഹം പറഞ്ഞു. 2016 മുതല്‍ 2022 വരെ സംസ്ഥാനത്താകെ 46 ലക്ഷം സ്‌ക്വയര്‍ഫീറ്റ് ഐ.ടി സ്‌പെയ്‌സാണ് ഉണ്ടായത്. 45,760 തൊഴിലവസരങ്ങളും ഇക്കാലയളവിനുള്ളില്‍ പുതുതായി ഉണ്ടായി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 63 ലക്ഷം സ്‌ക്വയര്‍ഫീറ്റ് ഐ.ടി സ്‌പെയ്‌സും 67,000 തൊഴിലവസരങ്ങളുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി. രാജീവ് ചടങ്ങില്‍ അധ്യക്ഷനായി. ജ്യോതിര്‍മയ ബില്‍ഡിങ്ങിലെ ഒന്‍പതാം നിലയിലേക്കുള്ള പ്രവേശനോദ്ഘാടനവും മന്ത്രി പി. രാജീവ് നിര്‍വഹിച്ചു.
കൊച്ചി, തൃശൂര്‍ ഇന്‍ഫോപാര്‍ക്കുകളിലായി ആകെ 1,60,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് പുതുതായി പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. ആകെ 17 ഓഫീസുകളിലായി 1,000ത്തോളം തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ പുതുതായി ഏകദേശം 35,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 10 ഓഫിസുകള്‍ക്ക് ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജ്യോതിര്‍മയ ബില്‍ഡിങ്ങിലെ ഒമ്പതാം നിലയില്‍ ഇരു വിങ്ങുകളിലുമായി 1800 മുതല്‍ 5600 വരെ സ്‌ക്വയര്‍ഫീറ്റ് സ്ഥലങ്ങളാണ് ഓരോ ഓഫീസുകള്‍ക്കുമായി അലോട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും ചെറിയ ഓഫീസില്‍ 21 പേര്‍ക്കും ഏറ്റവും വലിയ ഓഫീസില്‍ 95 പേര്‍ക്കും ഇരുന്ന് ജോലി ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. തൃശൂര്‍ കൊരട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫോപാര്‍ക്ക് ക്യാമ്പസിലെ ഇന്ദീവരം ബില്‍ഡിങ്ങിലെ രണ്ടാം നിലയില്‍ 25,000 സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. പൂര്‍ണമായും സ്പെഷ്യല്‍ എക്കോണമിക് സോണിന് കീഴിലുള്ള ഈ സൗകര്യങ്ങളില്‍ ഏകദേശം മുഴുവന്‍ സ്ഥലത്തും ഇതിനോടകം കമ്പനികള്‍ പ്രവര്‍ത്തനമാരംഭിച്ചു.
കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ 5604 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 95 പേര്‍ക്കുള്ള സൗകര്യങ്ങളുമായി പ്രവര്‍ത്തനമാരംഭിച്ച എയര്‍പേ പെയ്മന്റ് സര്‍വീസാണ് ഈ നിലയിലെ ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ക്ക് സൗകര്യമൊരുക്കിയിരിക്കുന്ന കമ്പനി. ഫെതര്‍ സോഫ്റ്റ് (5127 സ്‌ക്വയര്‍ഫീറ്റ് - 79 സീറ്റ്), അകാമ്പസ് ഇന്റര്‍നാഷണല്‍ (4711 സ്‌ക്വയര്‍ഫീറ്റ് - 58 സീറ്റ്), ക്വസ്റ്റ് ഗ്ലോബല്‍ (3667 സ്‌ക്വയര്‍ഫീറ്റ് - 44 സീറ്റ്), സര്‍വേ സ്പാരോ (3197 സ്‌ക്വയര്‍ഫീറ്റ് - 44 സീറ്റ്), നോംഡ് ടെക്നോളജീസ് (2190 സ്‌ക്വയര്‍ഫീറ്റ് - 32 സീറ്റ്), ഇ.പി.ഐ യൂസ് ഇന്ത്യ (2249 സ്‌ക്വയര്‍ഫീറ്റ് - 29 സീറ്റ്), അലൈന്‍മൈന്‍ഡ്സ് ടെക്നോളജീസ് (1828 സ്‌ക്വയര്‍ഫീറ്റ് - 26 സീറ്റ്), ഡിത്രീ ടെക് (1689 സ്‌ക്വയര്‍ഫീറ്റ് - 21 സീറ്റ്) എന്നിവയാണ് ഈ നിലയിലെ മറ്റ് കമ്പനികള്‍.
തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 10104 സ്‌ക്വയര്‍ഫീറ്റ് സ്ഥലത്ത് 224 ജീവനക്കാരുമായി പ്രവര്‍ത്തനമാരംഭിച്ച വെബ് ആന്‍ഡ് ക്രാഫ്റ്റ് ടെക്‌നോളജി സൊല്യൂഷന്‍സാണ് ഏറ്റവും വലിയ കമ്പനി. സഫയര്‍ ടെക്‌നോളജീസ് (7105 സ്‌ക്വയര്‍ഫീറ്റ് - 134 സീറ്റ്), വിന്‍ഫോള്‍ പ്രൊഡക്ഷന്‍ (3894 സ്‌ക്വയര്‍ഫീറ്റ് - 82 സീറ്റ്), റാഫേല്‍ ക്ലാത് ഇന്ത്യ (1203 സ്‌ക്വയര്‍ഫീറ്റ് - 51 സീറ്റ്), സെഫല്‍ മെഡി സൊല്യൂഷന്‍സ് (2512 സ്‌ക്വയര്‍ഫീറ്റ് - 24 സീറ്റ്), സ്‌ട്രെന്‍ഡ്‌സ് എനര്‍ജി (1150 സ്‌ക്വയര്‍ഫീറ്റ് - 23 സീറ്റ്) എന്നിവയാണ് മറ്റ് കമ്പനികള്‍.
കോവിഡാനന്തരം ഇന്‍ഫോപാര്‍ക്ക് വലിയ വളര്‍ച്ചയാണ് നേടിയിരിക്കുന്നത്. ഇതിന് പിന്നില്‍ ചെറുതും ഇടത്തരവുമായ ഐ.ടി കമ്പനികളാണെന്ന് കേരള ഐ.ടി പാര്‍ക്ക്സ് സി.ഇ.ഒ ജോണ്‍ എം. തോമസ് പറഞ്ഞു. ഇതോടൊപ്പം തന്നെ കൊഗ്നിസന്റ് ടെക്‌നോളജി സൊല്യൂഷന്‍സ്, ഐ.ബി.എം മുതലായ വന്‍കിട ഐ.ടി കമ്പനികളും ഇന്‍ഫോപാര്‍ക്കിലേക്ക് കടന്നുവരികയും വിപുലീകരിക്കുകയും ചെയുന്നു. കേരളത്തിന്റെ വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്ക് കൂടുതല്‍ ഐ.ടി കമ്പനികളെ ആകര്‍ഷിക്കാന്‍ ഇന്‍ഫോപാര്‍ക്കിന്റെ ഈ വികസന പ്രവര്‍ത്തനങ്ങള്‍ക്കാകും. ഇന്‍ഫോപാര്‍ക്ക് ഫെയ്സ് 2വിലെ ആദ്യ കെട്ടിടമായ ജ്യോതിര്‍മയ മുഴുവന്‍ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് പൂര്‍ണമായും പ്രവര്‍ത്തനസജ്ജമാകുന്നത് കേരള ഐ.ടിയുടെ അഭിമാനകരമായ ഒരു നാഴികക്കല്ലാണ്. ടയര്‍ ടു സിറ്റികളിലേക്കുള്ള കൂടുതല്‍ കമ്പനികളുടെ കടന്നുവരവിന് ഇത്തരം വികസന പ്രവര്‍ത്തനങ്ങള്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.