April 28, 2024

Login to your account

Username *
Password *
Remember Me

ഗവേഷണ മേഖലക്ക് സംസ്ഥാനം മികച്ച പിന്തുണ നൽകുന്നു: മുഖ്യമന്ത്രി

ഗവേഷണ മേഖലയിലെ ചെലവിനെ നിക്ഷേപമായാണ് സംസ്ഥാന സർക്കാർ കാണുന്നതെന്നും ഗവേഷണ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭട്‌നഗർ അവാർഡ് ജേതാക്കളായ കേരളീയരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.


ഗവേഷകരുടെ ഗവേഷണ ഫലങ്ങളും നാടിന്റെ ബൗദ്ധിക സ്വത്തിന് മുതൽകൂട്ടാകണമെന്നതാണ് സർക്കാർ നിലപാട്. നോബേൽ ജേതാക്കളുടെയടക്കമുള്ള ഗവേഷക ടീമുകളിൽ മലയാളികൾ പ്രധാന പങ്ക് വഹിക്കുന്നുവെന്നത് അഭിമാനകരമാണ്. ഇത്തരത്തിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിന് നിരവധി സ്‌കോളർഷിപ്പുകൾ സർക്കാർ നൽകുന്നു. പ്രതിമാസം 50,000 രൂപ മുതൽ ഒരു ലക്ഷം വരെ നൽകുന്ന നവകേരള ഫെലോഷിപ്പ് നവകേരള നിർമാണത്തിന് ആവശ്യമായ പുതിയ അറിവുകളും ശേഷിയും വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. ഇതിനോടകം 176 ഗവേഷകർക്ക് ഫെലോഷിപ്പുകൾ നൽകിക്കഴിഞ്ഞു. കേരളത്തിലെ ഗവേഷണ പ്രവർത്തനങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തൊട്ടാകെ 50 മികവിന്റെ കേന്ദ്രങ്ങൾ ആരംഭിച്ചു. ഗവേഷക അറിവിനെ ഉൽപ്പന്നങ്ങളായും സേവനങ്ങളായും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയണം. ഇത്തരമൊരു ലക്ഷ്യത്തോടെയാണ് ട്രാൻസ്ലേഷൻ ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് 20 കോടി രൂപ വീതം അനുവദിച്ചത്. സി എസ് ഐ ആർ സ്ഥാപക ഡയറക്ടറും ശാസ്ത്ര അധ്യാപകനും ഗവേഷകനുമായ ശാന്തി സ്വരൂപ് ഭട്‌നഗറിന്റെ പേരിലുള്ള അവാർഡ് നേടിയ പ്രതിഭകളെ ഒന്നിച്ച് ആദരിക്കുന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ പുരസ്‌കാരം ആദ്യമായി നേടിയ മലയാളി എം ജി കെ മേനോനെ മുഖ്യമന്തി അനുസ്മരിച്ചു. അവാർഡ് ജേതാക്കൾക്ക് മുഖ്യമന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു.


പാപ്പനംകോട് സി എസ് ഐ ആർ -എൻ ഐ ഐസ് ടി ക്യാമ്പസിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.രാജൻ ഗുരുക്കൾ സ്വാഗതമാശംസിച്ചു. സി ഐ എസ് ആർ -എൻ ഐ ഐ എസ് ടി ഡയറക്ടർ ഡോ. സി അനന്ത രാമകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെമ്പർ സെക്രട്ടറി രാജൻ വർഗീസ്, കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുധീർ ബാബു എന്നിവർ സംബന്ധിച്ചു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.