April 20, 2024

Login to your account

Username *
Password *
Remember Me

ഭൂമി തരം മാറ്റം: അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കും- മന്ത്രി കെ. രാജൻ

ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട അപേക്ഷകൾ കാലതാമസം കൂടാതെ തീർപ്പാക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ. രാജൻ. അഞ്ചു മാസത്തിനകം മലപ്പുറം ജില്ലയിൽ 10,000 പേർക്ക് കൂടി പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന വിവിധ പരിപാടികളുടെ പുരോഗതി വിലയിരുത്തിയതിനു ശേഷം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


ഭുമി തരംമാറ്റുന്നതിനായി ലഭിക്കുന്ന അപേക്ഷകൾ മുൻഗണനാക്രമം നിശ്ചയിച്ചാണ് തീർപ്പാക്കുന്നത്. നിയമപരമായി തടസ്സമില്ലാത്ത അപേക്ഷകളെല്ലാം കാലതാമസം കൂടാതെ തീർപ്പാക്കുന്നുണ്ട്. 2022 ജനുവരി 31 വരെ ഓഫ് ലൈനായും ശേഷം ഓൺലൈനായുമാണ് തരംമാറ്റ അപേക്ഷകൾ സ്വീകരിക്കുന്നത്. ഇത്തരത്തിൽ സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിൽ 2,12,169 അപേക്ഷകളാണ് ഓഫ് ലൈനായി ലഭിച്ചത്. ഈ അപേക്ഷകളിൽ റവന്യൂ വകുപ്പ് സ്വീകരിച്ച പ്രത്യേക നടപടിയുടെ ഫലമായി 96.41 ശതമാനവും തീർപ്പാക്കിയിട്ടുണ്ട്. 7619 അപേക്ഷകൾ മാത്രമാണ് ഇനി ഓഫ് ലൈനായി തീർപ്പാക്കാനുള്ളത്. 2,04,550 അപേക്ഷകൾ 2022 ഡിസംബർ 31 നകം തീർപ്പാക്കിയിട്ടുണ്ട്. ഭൂമി തരംമാറ്റുന്നതിനായി 1.92 ലക്ഷം ഓൺലൈൻ അപേക്ഷകളാണ് നിലവിലുള്ളത്. കൂടാതെ ഓരോ ദിവസവും ശരാശരി 500 അപേക്ഷകൾ പുതുതായി സമർപ്പിക്കപ്പെടുന്നുമുണ്ട്. ആറ് മാസം കൊണ്ട് നിലവിലുള്ള അപേക്ഷകൾ പൂർണ്ണമായും തീർപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.


ജില്ലയിൽ തിരൂർ, പെരിന്തൽമണ്ണ റവന്യൂ ഡിവിഷനകളിലായി 59 ക്ലർക്കുമാരെയും 21 സർവ്വേയർമാരെയും ഭൂമി തരംമാറ്റൽ ഫയലുകൾ തീർപ്പാക്കാനായി പ്രത്യേകം നിയോഗിച്ചിട്ടുണ്ട്. ഇവർക്കായി 15 വാഹനങ്ങളും പ്രത്യേകം നൽകി. തിരൂരിൽ കഴിഞ്ഞ രണ്ട് മാസം കൊണ്ട് 2300 തരംമാറ്റം അപേക്ഷകൾ തീർപ്പാക്കിയിട്ടുണ്ട്. ഓഫ് ലൈൻ അപേക്ഷകളിൽ 843 അപക്ഷകൾ മാത്രമാണ് ഇനി തീർപ്പാക്കാനുള്ളത്. 7345 അപേക്ഷകൾ ഓൺലൈനായും ഉണ്ട്. ഈ മാസം 31 നകം ഓഫ് ലൈൻ അപേക്ഷകൾ തീർപ്പാക്കാൻ സബ്കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 ജൂൺ മാസം വരെയുള്ള ഓൺലൈൻ അപേക്ഷകളിൽ താഴെതട്ടിൽ നിന്ന് റിപ്പോർട്ട് ശേഖരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.


നെൽവയൽ തണ്ണീർ തട സംരക്ഷണ നിയമം ഭൂമിയെ അതിന്റെ സ്വാഭാവിക ഘടനയിൽ നിലനിർത്താനായി ഉണ്ടാക്കിയിട്ടുള്ളതാണ്. അത് കൊണ്ടു തന്നെ നിയമപ്രകാരം തരംമാറ്റം നടത്തുമ്പോൾ നടപടിക്രമങ്ങൾ ഏറെയാണ്. വിവിധ വകുപ്പുകളിലൂടെ കടന്നു പോയി വേണം അപേക്ഷകളിൽ തീരുമാനമെടുക്കാനെന്നും മന്ത്രി പറഞ്ഞു. റവന്യു വകുപ്പ് നൽകുന്ന സേവനങ്ങളിൽ വേഗത കൈവരിക്കുന്നതിനായി വകുപ്പിന്റെ സംഘടനാ സ്വഭാവത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഉദ്യോഗസ്ഥ കേന്ദ്രീകൃതമായ സംഘടനാ സ്വഭാവത്തിൽ നിന്ന് ജനങ്ങൾക്ക് അറിയാനും പറയാനും എല്ലാ ജീവനക്കാരെയും മുഖവിലക്കെടുക്കാനും കഴിയുന്ന നടപടിക്രമങ്ങളാണ് ഇപ്പോഴുള്ളത്.


കോവിഡ് മഹാമാരിയുടെ തടസ്സങ്ങളുണ്ടായിട്ടു പോലും കഴിഞ്ഞ വർഷം 54,535 പട്ടയങ്ങളാണ് സംസ്ഥാനത്ത് വിതരണം ചെയ്തത്. പട്ടയവിതരണത്തിൽ രണ്ടാം സ്ഥാനം മലപ്പുറം ജില്ലയ്ക്കായിരുന്നു. 8300 ലധികം പട്ടയങ്ങൾ കഴിഞ്ഞ വർഷം നൽകാനായി. സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികമാവുമ്പോഴേക്കും 10,000 പട്ടയങ്ങൾ കൂടി ജില്ലയിൽ വിതരണം ചെയ്യും. പട്ടയവുമായി ബന്ധപ്പെട്ട ഫയലുകൾ തീർപ്പാക്കാൻ ജില്ലയിൽ പ്രത്യേക പാക്കേജ് തന്നെ തയ്യാറാക്കിയിട്ടുണ്ട്. പെരിന്തൽമണ്ണ റവന്യു ഡിവിഷനിൽ വിവിധ പട്ടികവർഗ കോളനികളിൽ താമസിക്കുന്ന 232 കുടുംബങ്ങളാണ് പട്ടയത്തിന് അപേക്ഷ നൽകിയിട്ടുള്ളത്. ഈ അപേക്ഷകളിൽ 2 മാസത്തികം സർവ്വേ പൂർത്തീകരിച്ചിട്ടുണ്ട്.


നേരത്തെ വനാവകാശ നിയമപ്രകാരം ഭൂമി കൊടുക്കുകയും പ്രളയത്തിൽ ആ ഭൂമി സമ്പൂർണ്ണമായും നഷ്ടപ്പെടുകയും ചെയ്ത ജില്ലയിലെ പട്ടിക വർഗ കോളനി നിവാസികൾക്കായി പ്രത്യേക ഊരു കൂട്ടയോഗം നടത്തിയിട്ടുണ്ട്. ഈ യോഗത്തിന്റെ അടിസ്ഥാനത്തിൽ സബ് കളക്ടർക്ക് പ്രത്യേകം അപേക്ഷ നൽകി ആ അപേക്ഷയുടെ പുറത്ത് കേന്ദ്ര സർക്കാറുമായി പ്രത്യേകം ചർച്ച നടത്തി പുതിയ നിയമഭേദഗതിക്കുള്ള ശ്രമം നടത്തി വരികയാണ്. ജില്ലയിൽ ദേശീയപാത, കരിപ്പൂർ വിമാനത്താവള വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളിലും റവന്യു വകുപ്പ് മാതൃകാപരമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.


ഗ്രീൻഫീൽഡ് ഹൈവേയുടെ സ്ഥലമെടുപ്പിന്റെ നടപടിക്രമങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. എൻ.എച്ച് 66 ന് ഭൂമി ഏറ്റെടുത്തപ്പോൾ പാലിച്ച അതേ നടപടിക്രമങ്ങൾ ഇവിടെയും പാലിച്ച് ഭൂവുടമകൾക്ക് പരമാവധി നഷ്ടപരിഹാരം നൽകും. എൻ.എച്ച് 66 ന് ഏറ്റെടുക്കാനുണ്ടായിരുന്ന 1162 ഹെക്ടർ ഭൂമിയിൽ 1070 ഹെക്ടർ ഏറ്റെടുത്തു ദേശീയപാതാ അതോറിറ്റിക്ക് കൈമാറി. നഷ്ടപരിഹാരമായി 21,285 കോടി രൂപ ഭൂവുടമകൾക്ക് വിതരണം ചെയ്യുകയും ചെയ്തു. കോടതി കേസുകളിൽ പെട്ട 12 ഹെക്ടർ ഭൂമി മാത്രമാണ് ഇനി ഏറ്റെടുക്കാനുള്ളത്. കേസ് തീരുന്ന മുറയ്ക്ക് അതും ഏറ്റെടുത്ത് കൈമാറും. കരിപ്പൂർ വിമാനത്താവള വികസനത്തിനുള്ള 14.5 ഏക്കർ ഭൂമി എത്രയും വേഗം ഏറ്റെടുത്ത് വിമാനത്താവള അതോറിറ്റിക്ക് കൈമാറാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ടു പോവുകയാണ്. സാമൂഹികാഘാത പഠനം നടത്താനായി സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്പ്മെന്റ് എന്ന ഏജൻസിക്ക് ടെണ്ടർ നൽകിയിട്ടുണ്ട്. ഭൂമി തരം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഏജന്റുമാരുടെ കടന്നു കയറ്റം അവസാനിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.