May 19, 2024

Login to your account

Username *
Password *
Remember Me

ആശുപത്രി അക്രമങ്ങളെ ശക്തമായി നേരിടണം: ഐ.എം.എ.

Hospital violence must be dealt with vigorously: IMA Hospital violence must be dealt with vigorously: IMA
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ശാഖയുടെ അറുപത്തിനാലാം സംസ്ഥാന സമ്മേളനം ആലുവ ഐ.എം.എ. പെരിയാര്‍ ഹൗസില്‍ വെച്ച് നടന്നു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സംസ്ഥാന പ്രസിഡന്റായി ഡോ. സാമുവല്‍ കോശിയും സംസ്ഥാന സെക്രട്ടറിയായി ഡോ. ജോസഫ് ബനവനും സ്ഥാനമേറ്റു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായി ഡോ. പി. ഗോപികുമാര്‍, ഡോ. വി.പി. സുരേന്ദ്രബാബു, ഡോ. വി. മോഹനന്‍ നായര്‍ എന്നിവരും ജോയിന്റ് സെക്രട്ടറിമാരായി ഡോ. ജോയി മഞ്ഞില, ഡോ. നാരായണന്‍ പി., ഡോ. അനിത ബാലകൃഷ്ണന്‍, ഡോ. ശ്രീജിത്ത് ആര്‍. എന്നിവരും സ്ഥാനമേറ്റു. ഡോ. വി.എ. സിനി പ്രിയദര്‍ശിനി ആണ് പുതിയ സംസ്ഥാന ട്രഷറര്‍.
മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഡോ. രാജന്‍ ശര്‍മ പുതിയ പ്രസിഡന്റ് ഡോ. സാമുവല്‍ കോശിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാന ആരോഗ്യ വകുപ്പുമന്ത്രി ശ്രീമതി വീണാ ജോര്‍ജ്ജ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.എം.എ. ദേശീയ അദ്ധ്യക്ഷന്‍ ഡോ. ജെ.എ. ജയലാല്‍, ദേശീയ സെക്രട്ടറി ജനറല്‍ ഡോ. ജയേഷ് എം. ലെലെ, ഐ.എം.എ. മുന്‍ ദേശീയ അദ്ധ്യക്ഷന്‍ ഡോ. എ. മാര്‍ത്താണ്ഡ പിള്ള, ഐ.എം.എ. എ.കെ.എന്‍. സിന്‍ഹ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ഡോ. പി.കെ. മുഹമ്മദ് റഷീദ്, നിയുക്ത ഐ.എം.എ. ദേശീയ ഉപാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാണി, മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. പി.ടി. സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ സമ്മേളനത്തില്‍ അഞ്ഞൂറോളം പ്രതിനിധികള്‍ നേരിട്ടും, ഓണ്‍ലൈനായും പങ്കെടുത്തു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആശുപത്രികള്‍ക്കും നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് നേരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുമെന്ന് പുതിയ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി വ്യക്തമാക്കി. കോവിഡ് മഹാമാരി കാലത്ത് ജീവന്‍ പണയപ്പെടുത്തി ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്താകെ 2400-ലേറെ ഡോക്ടര്‍മാരുടെ ജീവന്‍ കോവിഡ് മഹാമാരി മൂലം നഷ്ടപ്പെട്ടു. കേരളത്തില്‍ 32 ഡോക്ടര്‍മാരാണ് കോവിഡ് 19 മൂലം മരിച്ചത്. എങ്കിലും പ്രതികൂലസാഹചര്യത്തിലും ഈ മഹാമാരിയ്ക്ക് എതിരായിട്ടുള്ള പോരാട്ടം തുടരുമെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.
സങ്കര ചികിത്സാ സമ്പ്രദായം അശാസ്ത്രീയവും ജനങ്ങള്‍ക്ക് ഉപകാരപ്രദം അല്ലാത്തതും ആണെന്നും അതിനാല്‍ സങ്കര ചികിത്സാനയത്തിനെതിരായി സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സങ്കര ചികിത്സ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആരോഗ്യ വിദ്യാഭ്യാസ നയത്തിനെതിരെ ശക്തമായ വിദ്യാര്‍ത്ഥി പ്രതിഷേധം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യാജ ചികിത്സയെയും സങ്കര ചികിത്സാപദ്ധതിയെയും പിന്തുണയ്ക്കുന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നയം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ ഉപഭോക്തൃ സംരക്ഷണ നിയമപരിധിയില്‍ ആധുനിക ചികിത്സാ സമ്പ്രദായത്തെ ഉള്‍പ്പെടുത്തുന്നത് വിപരീതഫലങ്ങള്‍ ഉണ്ടാക്കും എന്നും അതിനാല്‍ ഈ പുതിയ നിയമപരിധിയില്‍ നിന്നും ആരോഗ്യരംഗത്തെ ഒഴിവാക്കണമെന്നും പ്രസിഡന്റ് ഡോ. സാമുവല്‍ കോശി ആവശ്യപ്പെട്ടു. കേരള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് ചെറിയ ആശുപത്രികള്‍ക്ക് വലിയ ആഘാതം ഏല്‍പ്പിക്കുമെന്നും ചെറുകിട ആശുപത്രികള്‍ അടച്ചുപൂട്ടുന്നതിന് ഇത് കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികളുടെ ഒരു സംഘം ഈ കാര്യങ്ങള്‍ ഒന്നുകൂടി പഠിച്ച് ഉചിതമായ ഭേദഗതികളോടുകൂടി മാത്രമേ ഈ നിയമം കേരളത്തില്‍ നടപ്പാക്കാവൂ എന്നും സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു. ഡോക്ടര്‍മാരുടെ ഇടയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലില്ലായ്മ പ്രശ്‌നവും ഒപ്പം സ്വകാര്യമേഖലയിലെ തൊഴിലുറപ്പ് ഇല്ലായ്മയും ആരോഗ്യമേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ആശുപത്രി മാലിന്യ നിര്‍മ്മാര്‍ജ്ജനരംഗം വ്യാവസായിക വല്‍ക്കരിക്കുന്നത് ആരോഗ്യമേഖലയില്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ ഇതില്‍ നിന്നും പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Rate this item
(0 votes)
Last modified on Sunday, 14 November 2021 11:49
Pothujanam

Pothujanam lead author

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.