ആധുനികതയും പാരമ്പര്യവും കൈകോർക്കുന്ന, പാർശ്വവത്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങാകുന്ന വികസന മാതൃക അവതരിപ്പിച്ച് ജില്ലാ പഞ്ചായത്ത് ബജറ്റ്. 2025 ഡിസംബറിൽ അധികാരത്തിലെത്തിയ പുതിയ ഭരണ സമിതിയുടെ ആദ്യ ബജറ്റാണിത്. പരിസ്ഥിതിയെ മുറിപ്പെടുത്താത്ത വികസനം, പുത്തൻ തൊഴിലവസരങ്ങൾ, മികച്ച വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രത്യേക കരുതൽ നൽകുന്നതാണ് പുതിയ ബജറ്റ്.
എല്ലാ മേഖലകളേയും സ്പർശിച്ചുകൊണ്ടുള്ള സമഗ്ര ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി പറഞ്ഞു. ഭിന്നശേഷിക്കാർക്കും വിദ്യാർത്ഥികൾക്കും ട്രാൻസ്ജെൻഡേഴ്സിനും പ്രത്യേക പദ്ധതികളുണ്ട്. ഈ വർഷം വനിതാ ഫെസ്റ്റും സ്കൂൾ ശാസ്ത്രമേളയും സംഘടിപ്പിക്കും. പാലോട് മിനി വ്യവസായ പാർക്ക് ആരംഭിക്കും. ജില്ലാ പഞ്ചായത്തിന് കീഴിലുള്ള 78 സ്കൂളുകളിൽ ഓപ്പൺ ജിം തുറക്കും.
സ്കൂൾ വിദ്യാർത്ഥികളുടെ മാതാപിതാക്കൾക്ക് കൗൺസലിംഗ്, ആയുർവേദ ടൂറിസം, നന്ദിയോട് ഡിഅഡിക്ഷൻ സെന്റർ, സ്കൂൾ കൂട്ടികൾക്ക് പാലിയേറ്റീവ് ക്ലബ്, ഫാം ടൂറിസം, നിയമ സാക്ഷരതാ പദ്ധതി എന്നിങ്ങനെ സമഗ്രമായ പദ്ധതികളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്നും വി.പ്രിയദർശിനി പറഞ്ഞു.
10,64,94,40,521 രൂപയാണ് ബജറ്റിൻ്റെ ആകെ അടങ്കൽ വരവ്. 10,59,30,63,678 രൂപയാണ് ആകെ അടങ്കൽ ചെലവ്. അഞ്ച് കോടി അറുപത്തി മൂന്ന് ലക്ഷത്തി എഴുപത്തി ആറായിരത്തി എണ്ണൂറ്റി നാല്പത്തി മൂന്ന് രൂപ മിച്ചം വരുന്ന ബജറ്റാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.പി മുരളിയാണ് ബജറ്റ് അവതരിപ്പിച്ചത്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമ, ബ്ലോക്ക് ജില്ലാ പഞ്ചായത്തിന്റേതായി 1,39,04,779 ദിനങ്ങൾ സൃഷ്ടിക്കുന്നതിന് 85,514.39 ലക്ഷം രൂപയുടെ ലേബർ ബജറ്റും അവതരിപ്പിച്ചു.

