തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര സന്നിധിയിൽ വിപുലമായ അന്നദാനം തുടരുന്നു. ഉത്സവകാലത്ത് ദിവസേന പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയ അന്നദാനത്തിൽ പങ്കുചേരുന്നത്.
ഉത്സവ ചടങ്ങുകളുടെ ഭാഗമായി എല്ലാ ദിവസവും ഭക്തർക്കായി പ്രസാദ ഊട്ട് സജ്ജമാക്കിയിട്ടുണ്ട്. ക്ഷേത്ര ഓഡിറ്റോറിയത്തിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ ഭക്ഷണ വിതരണം നടക്കുന്നത്. പരമ്പരാഗതമായ രീതിയിൽ വാഴയിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ ഭക്തർക്ക് വലിയ ആശ്വാസമാകുന്നു.
ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് വോളന്റിയർമാരുടെ സേവനമാണ് അന്നദാന പന്തലിൽ ലഭ്യമാകുന്നത്. വരും ദിവസങ്ങളിൽ പൊങ്കാല മഹോത്സവം അടുക്കുന്നതോടെ തിരക്ക് ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകൾ ഒരേ പന്തിയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഉത്സവത്തിന്റെ ഐക്യവും ഭക്തിയും വിളിച്ചോതുന്ന കാഴ്ചയായി മാറി.

