Print this page

സാങ്കേതിക വിദ്യ സൗഹൃദ വ്യവസായ അന്തരീക്ഷം രൂപപ്പെടുത്തും: മുഖ്യമന്ത്രി

By February 27, 2024 97 0
നാലാം വ്യവസായിക വിപ്ലവത്തിന്റെ സാഹചര്യത്തിൽ നൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ വ്യവസായ അന്തരീക്ഷം കേരളത്തിൽ രൂപപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആൻഡ് ടെക്‌നോളജിയുടെ നവീകരിച്ച കെട്ടിടത്തിന്റെയും വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 2020-ൽ സ്ഥാപിതമായ ഡിജിറ്റൽ യൂണിവേഴസിറ്റി നവീനവും നൂതനവുമായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവുകയാണ്. ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും ഡിജിറ്റൽ സയൻസ് പാർക്കും കേരളത്തിലാണെന്നതിൽ നമുക്ക് അഭിമാനിക്കാം. വരും വർഷങ്ങളിൽ 75% തൊഴിൽ നൂതന സാങ്കേതിക വിദ്യയിലധിഷ്ഠിതമായിരിക്കുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതിനാവശ്യമായ തൊഴിൽ ശക്തിയുടെ കുറവ് ഈ രംഗത്തെ ബാധിക്കാം. ഇതിനാവശ്യമുള്ള ഡിജിറ്റൽ നൈപുണ്യമുള്ള തലമുറയെ സൃഷ്ടിക്കുക എന്ന സർക്കാർ നിലപാടിന്റെ ഭാഗമാണ് ഡിജിറ്റൽ യൂണിവേഴ്‌സിറ്റി. രൂപീകരിക്കപ്പെട്ട് 4 വർഷത്തിനുള്ളിൽ പഠനങ്ങളും ഗവേഷണവും സാധ്യമാക്കാൻ ഇവിടെ കഴിഞ്ഞു. 5 കോർ മേഖലയിൽ ഗവേഷണം നടക്കുന്നു. എ ഐ പ്രോസസർ ചിപ്പ് വികസിപ്പിച്ചു കൊണ്ട് മറ്റൊരു ചരിത്ര നേട്ടം ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കരസ്ഥമാക്കിയിരിക്കുകയാണ്. സംസ്ഥാന ഗവൺമെന്റിനെ വിവിധ പദ്ധതികളിൽ സഹായിക്കുന്ന രീതിയിലേക്ക് സർവകലാശാല മാറി. അനുദിനം മാറുന്ന ലോകത്ത് പുതിയ മേഖല കണ്ടെത്തി വികസിക്കാൻ അധ്യാപക, വിദ്യാർത്ഥി സമൂഹത്തിന് കഴിയണം. മാറുന്ന കാലത്തിനനുസരിച്ച് അറിവിനെ ഉൽപ്പന്നവും സേവനവുമായി സമൂഹത്തിന്റെ ഗുണപരമായ മാറ്റത്തിന് വിനിയോഗിക്കണം. സർവകലാശാലകൾ ട്രാൻസ്ലേഷൻ സെന്ററായി മാറുന്ന കാലത്ത് അത്തരം സാധ്യതകളും ഡിജിറ്റൽ സർവകലാശാല പരിശോധിക്കണം. സുസ്ഥിര വികസനത്തിനായി ഡിജിറ്റൽ സംവിധാനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതോടൊപ്പം അത് സാമൂഹിക നന്മക്കായി മാറണം എന്നാണ് സർക്കാർ ആഗ്രഹിക്കുന്നത്. ഡീപ് ഫേക്കടക്കമുള്ള നിരവധി വെല്ലവിളികൾ മറി കടക്കാനും കഴിയണം. കാലാവസ്ഥ വ്യതിയാനം കൃഷി, വ്യവസായ പ്രവർത്തനങ്ങൾ എന്നിവക്ക് ഡിജിറ്റൽ അറിവുകളെ പ്രയോജനപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു.


ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന് വേണ്ടി ഡിജിറ്റൽ യൂണിവേഴ്സിറ്റി നടത്തിയ എ ഐ ഫോർ ആൾ കപ്പാസിറ്റി ബിൽഡിംഗ് പ്രോജക്ടുകളുടെ സംഗ്രഹത്തിൻറെ പ്രകാശനവും യൂണിവേഴ്സിറ്റി വികസിപ്പിച്ച കൈരളി എ. ഐ. പ്രോസസർ ചിപ്പിന്റെ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ എന്റർപ്രണർഷിപ്പ് സ്മോൾ ബിസിനസ് മാനേജ്‌മെന്റ്‌ പി.ജി സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ ഉന്നതവിജയം നേടിയവർക്കുള്ള മെറിറ്റ് അവാർഡുകൾ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് വിതരണം ചെയ്തു.
Rate this item
(0 votes)
Author

Latest from Author