Print this page

ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സാക്ഷ്യം വഹിക്കുന്നത്: മുഖ്യമന്ത്രി

By December 22, 2023 67 0
കഴിഞ്ഞ 35 ദിവസങ്ങളായി ഐതിഹാസിക ജനമുന്നേറ്റത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ പ്രശ്നമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുള്ള ജനങ്ങളുടെ ഇടപെടലാണ് ഇതെന്നും നവകേരള സദസ്സ് എന്ന ആശയം കേരളത്തിൽ ജീവിക്കുന്ന ആർക്കും തള്ളികളയാൻ ആകില്ലെന്നും അദ്ദേഹം പറഞ്ഞു. നെയ്യാറ്റിൻകര മണ്ഡലത്തിൽ നടന്ന നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.


നാട് ഇപ്പോഴെത്തി നിൽക്കുന്ന നില, ഇനി മുന്നോട്ടു പോകുന്നതിന് സ്വീകരിക്കുന്ന പദ്ധതികൾ, കേരളത്തെ മുന്നോട്ടുപോകാൻ അനുവദിക്കാത്ത തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ ഇടപെടലുകൾ എന്നിവ ജനസമക്ഷം അവതരിപ്പിക്കലായിരുന്നു ലക്ഷ്യം. നാട് ഒന്നാകെയാണ് ഒപ്പം സഞ്ചരിക്കുന്നത്. ആ ജനങ്ങൾ ഈ നാടിനെ പുറകോട്ട് കൊണ്ടുപോകുന്ന ഒന്നിനോടും സമരസപ്പെടുകയില്ലെന്ന് തന്നെയാണ് പറയുന്നത്. 2016 ന് ശേഷം നാട് നല്ല പുരോഗതിയാണ് നേടിയത്. തകർന്നുപോയ കേരളത്തെ പുനരുദ്ധരിക്കാനുള്ള ദൗത്യമാണ് സർക്കാർ ഏറ്റെടുത്തത്. ഒരുപാട് വെല്ലുവിളികൾ ഈ കാലഘട്ടത്തിൽ നേരിടേണ്ടിവന്നു. നമ്മുടെ നേട്ടങ്ങൾ നോക്കിയാൽ ഒരു സാമ്പത്തിക പ്രയാസവും അനുഭവിക്കേണ്ടവരല്ല നമ്മൾ. ആഭ്യന്തര വളർച്ചനിരക്ക് പരിശോധിച്ചാൽ 8% വർദ്ധനവ് നേടാൻ കഴിഞ്ഞതായി കാണാം. തനത് വരുമാനത്തിൽ 41 ശതമാനം വർദ്ധനവാണ് കൈവരിച്ചത്. പ്രതിശീർഷ വരുമാനം നല്ല രീതിയിൽ വർധിപ്പിക്കാൻ കഴിഞ്ഞ ചുരുക്കം ചില സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്.


ഓരോ രംഗവുമെടുത്താൽ അഭിമാനകരമായ പുരോഗതിയാണ് സംസ്ഥാനത്തിന് ഉണ്ടാക്കാൻ കഴിഞ്ഞത്. 2025 നവംബർ ഒന്നോടു കൂടി അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും. പ്രതിശീർഷ വരുമാനം ഒരുലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയിൽ നിന്നും രണ്ട് ലക്ഷത്തി നാൽപ്പത്തിയെട്ടായിരം രൂപയായി വർദ്ധിച്ചിട്ടുണ്ട്. പക്ഷേ, ഇപ്പോൾ അസാധാരണമായ സാമ്പത്തിക പ്രയാസമാണ് നാം നേരിടുന്നത്. മൊത്തം വരുമാനത്തിന്റെ ഒരു ഘടകം മാത്രമാണ് സംസ്ഥാനമുണ്ടാക്കുന്നത്. മറ്റു ഘടകങ്ങളിൽ ഏറ്റവും പ്രധാനം കേന്ദ്രത്തിൽ നിന്നും ലഭിക്കേണ്ട വിഹിതമാണ്. റവന്യു കമ്മി ഗ്രാന്റിന്റെ കാര്യത്തിൽ വലിയ കുറവാണ് സംസ്ഥാനത്തിനുണ്ടായിരിക്കുന്നത്. ഒരു ലക്ഷത്തി ഏഴായിരത്തി അഞ്ഞൂറു കോടിയിൽപരം രൂപയാണ് കേരളത്തിന് കിട്ടാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Rate this item
(0 votes)
Author

Latest from Author