Print this page

യുണീക് ഡിസബിലിറ്റി കാർഡ് രേഖയായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്നത് തെറ്റായ പ്രചരണം : മന്ത്രി വി ശിവൻകുട്ടി

By February 23, 2024 197 0
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പരീക്ഷാനൂകൂല്യങ്ങൾ നൽകുന്നതിന് കേന്ദ്രസർക്കാർ നൽകുന്ന യുണീക് ഡിസബിലിറ്റി കാർഡ് രേഖയായി പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നില്ലെന്ന് പറയുന്നത് പൂർണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന 21 വിഭാഗങ്ങളിലുള്ള ഭിന്നശേഷി വിദ്യാർത്ഥികൾക്ക് പരീക്ഷാനുകൂല്യങ്ങൾ അനുവദിക്കുന്നുണ്ട്. ഒരു മണിക്കൂറിന് 20 മിനിറ്റ് കോമ്പൻസേറ്ററി ടൈം , ആവശ്യമെങ്കിൽ സ്‌ക്രൈബ്, ഇന്റർപ്രറ്റർ, പരീക്ഷയിൽ നേടിയ മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് തുടങ്ങിയ ആനുകൂല്യങ്ങളാണ് നൽകുന്നത്. UDID കാർഡുകൾ രേഖയാക്കി സമർപ്പിക്കുന്നവരുടെ അപേക്ഷകൾ അംഗീകരിച്ച് പരീക്ഷാനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. മുൻ കാലങ്ങളിലും കാർഡ് അംഗീകരിച്ച് ഉത്തരവായിട്ടുണ്ട്. ഈ വർഷം UDID കാർഡ് ഹാജരാക്കിയ 23 കുട്ടികൾക്കും ആനുകൂല്യം അനുവദിച്ചിട്ടുണ്ട്.


2024 മാർച്ചിൽ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷാനുകൂല്യങ്ങൾക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിന് 2023 ഒക്ടോബർ 28 ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും മാർഗ്ഗരേഖ നൽകിയിട്ടുണ്ട്. ഇതിൽ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവർക്കും അതിൽ താഴെ ഭിന്നശേഷിയുള്ളവർക്കും സമർപ്പിക്കേണ്ട രേഖകൾ എന്തെല്ലാമാണെന്ന് വിശദമാക്കിയിട്ടുണ്ട്. ഒരു കുട്ടിക്ക്പോലും പരീക്ഷാനുകൂല്യങ്ങൾ നിഷേധിച്ചിട്ടില്ല.

 
ഭിന്നശേഷി കമ്മീഷണറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ UDID കാർഡ് പരീക്ഷാനുകൂല്യത്തിനുള്ള രേഖയായി കണക്കാക്കണമെന്ന് പ്രത്യേകം അറിയിച്ചു കൊണ്ട് ഫെബ്രുവരി 20 ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് എല്ലാ ജില്ലകളിലെയും വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ എന്നിവരെയും അറിയിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ 2024 എസ്.എസ്.എൽ.സി പരീക്ഷയുടെ ഭാഗമായി ലഭിച്ച അപേക്ഷകളുടെയും മറ്റ് അനുബന്ധ രേഖകളുടെയും അടിസ്ഥാനത്തിൽ 10,330 വിദ്യാർത്ഥികൾക്കും അസുഖ ബാധിതരായ വിദ്യാർത്ഥികളിൽ മതിയായ രേഖകൾ ഹാജരാക്കിയ 34 വിദ്യാർത്ഥികൾക്കുമായി ആകെ 10,364 പേർക്ക് പരീക്ഷാനുകൂല്യങ്ങൾ നൽകി ഉത്തരവായി. പരീക്ഷയ്ക്ക് മുമ്പ് തന്നെ ഏകദേശം 10,000 ത്തോളം അപേക്ഷകൾ കൂടി അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി അറിയിച്ചു.
 
Rate this item
(0 votes)
Author

Latest from Author